Sunday, 5 September 2021


 പൊന്നോടക്കുഴൽ


ഏതോ പുരാതന ജൻമത്തിലെവിടെയോ 

കോലക്കുഴൽ നാദം കേട്ടൂ ഞാൻ   

അന്നു തൊട്ടിന്നുവരേക്കും

കണ്ണാ ....

നിൻ പുല്ലാങ്കുഴൽ

ഗാനം തേടീ ഞാൻ 

നിൻ പൊന്നോടക്കുഴൽ

തേടീ ഞാൻ.


(ഏതോ പുരാതന) 


വൃന്ദാവനത്തിലെ മലർവള്ളികുടിലിലും 

യമുനതൻ തീരത്തും

കേട്ടതില്ല 

മധുരാപുരിയിലും ദ്വാരക തന്നിലും 

വിരഹിണി രാധതൻ ചാരത്തും കണ്ണാ......

തേടിയലഞ്ഞൂ കേട്ടതില്ല 

നിൻ പൊന്നോടക്കുഴൽ കണ്ടതില്ല  


(ഏതോ പുരാതന)


പലജൻമ ശേഷം ഞാൻ

ഗുരുപവനപുരം തന്നിൽ

നിന്നപദാനമിന്നു പാടുമ്പോൾ 

നിൻ തിരുസന്നിധിയിൽ നിൽക്കുമ്പോൾ

അറിയുന്നു കണ്ണാ....

നവരന്ധ്രങ്ങളിൽ 

സരിഗമ ചേർന്നതാം കുഴലെന്ന് നിൻ

പൊന്നോടക്കുഴൽ

ഞാനെന്ന്

(ഏതോ പുരാതന)

 അമ്മ മൂകാംബിക


അമ്മ.മൂകാംബിക

എന്നും മുഖം നോക്കും

മരതകസ്ഫടികമാം

സൗപർണ്ണികയിൽ...

മുങ്ങി നിവർന്നു ഞാൻ നിൻ മുന്നിലെത്തുമ്പോൾ

മൂകനായ് മാറുന്നു

പൈതലേപ്പോൽ


അമ്മ  മൂകാംബിക


 അഭിഷേക പൂജയ്ക്കു മഞ്ഞൾ കുഴമ്പുമായ്

പുലരൊളി കുടജാദ്രി

മലകടന്നെത്തുമ്പോൾ  വിസ്മിത നേത്രനായ്നിൻ മുന്നിൽ ഞാൻ നിൽക്കെ 

സുസ്മിതയായ് ദേവി ശ്രീലകത്തും


അമ്മ മൂകാംബിക 


 അലങ്കാരപൂജയ്കായ് അണിഞ്ഞൊരുങ്ങുംദേവി 

ആടകൾ ആഭകൾ ചാർത്തി

തൃപുര സുന്ദരിയായ്

ദേവി നിന്നീടവേ

ശ്യാമളാദണ്ഡകം ചൊല്ലുന്ന നാവുമായ

തൊഴുതുവലം

വെയ്പു ഞാനും


അമ്മ മൂകാംബിക

 പൊന്നിൻ ചിലമ്പൊലി


മനസ്സാകും കുടജാദ്രി

കയറുന്ന വഴിയിൽ

നിൻ പദനിസ്വനം കാതോർത്തു നിൽക്കും

മറ്റൊരു ശങ്കരൻ ഞാനും

കൂടയുണ്ടോ ദേവി കൂടയുണ്ടോയെന്ന

ശങ്കകൾ തീർത്തു നീ നൽകൂ 

നിൻ കാൽത്തള നാദമുതിർക്കൂ


മനസ്സാകും


എന്നുമെന്നുള്ളിൽ വസിക്കേണമെന്നോർത്തു നിന്നെ ഭജിച്ചു നാൾ പോകെ

മുൻപേ നടന്നോളൂ ഒപ്പമുണ്ടെന്നോതി

പിൻപേ നടന്നവൾ നീ ശങ്കരീ

എൻ നിഴലായ് നടന്നവൾ നീ


മനസ്സാകും


ഒരുമാത്ര കാതോർക്കെ  കേട്ടതില്ലാ നിൻ മഞ്ജീര ശിഞ്ജിത നാദം

പോയ്മറഞ്ഞൂ ദേവി പോയ്മറഞ്ഞെന്നോർക്കെ

കേൾക്കുന്നു വീണ്ടുമാ നാദം

ഇല്ലിനി സംശയം ദേവി നിൻ പദതാളം

എൻ ഹൃദ് സ്പന്ദനമല്ലോ

നിൻ പൊന്നിൻ ചിലമ്പൊലിയല്ലോ


മനസ്സാകും

 കൊല്ലൂർനിവാസിനി


കൊല്ലൂർ നിവാസിനി

കാർത്യായനീ എന്റെ

കരളിൽ വിളങ്ങുക 

കരുണാമയീ

കാവ്യ വിനോദിനി കമലാംബികേ എൻ കൽമഷമെല്ലാം

തീർത്തിടണേ 


കൊല്ലൂർ നിവാസിനി


ചേലെഴും

അംബാ വനത്തിൽ

വന്നിളകൊള്ളും ചേതോ ഹാരിണീ

ചൈതന്യമേ

ചൊരിയുന്ന

ചെമ്പക പൂക്കൾ പോലെന്നുടെ ചേതസ്സിൽ നിറയണേ നിത്യം


കൊല്ലൂർ നിവാസിനി


പാശാങ്കുശ ധരേ

പാശബന്ധനത്താലേ

പാഴായോരെന്റെ ജൻമം ,

പാവനേ നിൻകൃപയാലതു ധന്യമായ്

നിങ്കലടങ്ങിയെങ്കിൽ


കൊല്ലൂർ നിവാസിനി